തിരുവനന്തപുരം വിമാനത്താവളം വഴി യുഎ ഇ കോണ്‌സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. രാവിലെ സ്വപ്നയുടെ അമ്മ പ്രഭ അട്ടക്കുളങ്ങര വനിത ജയിയിൽ എത്തി രേഖകൾ എല്ലാം ജയിൽ സൂപ്രണ്ടിനു കൈമാറിയിരുന്നു. ഒരു വർഷവും നാലു മാസവും തടവിലായിരുന്ന സ്വപ്ന അമ്മയുടെ കൈപിടിച്ചാണ് ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. 2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവിൽ വച്ച് സ്വപ്ന അറസ്റ്റിലായത്.
ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ. അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയിൽ ഹാജരാക്കിയത്. സ്വർണക്കടത്ത്, ഡോളർകടത്ത്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാൻഡ് ചെയ്തിരുന്നത്. ഇതിൽ എല്ലാ കേസുകളിലും ജാമ്യമായി.
- Advertisement -
കഴിഞ്ഞ വര്ഷം ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കു വന്ന നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് സ്വപ്നയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഉൾപ്പടെ അറസ്റ്റിലായി.
- Advertisement -