‘എന്റെ അച്ഛനെ പരിചരിച്ചത് ഇദ്ദേഹമായിരുന്നെങ്കിൽ…’; ചികിത്സിച്ച കാർഡിയോളജിസ്റ്റിനെക്കുറിച്ച് സൗഭാഗ്യ പറയുന്നു
താനും കുഞ്ഞ് മാലാഖ സുദർശനയും സുഖമായിരിക്കുന്നതിന്റെ കാരണം ഈ ഡോക്ടറാണെന്നു പറഞ്ഞ് ഗൈനക്കോളജിസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ സൗഭാഗ്യ സമൂഹമാധ്യനത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്നെ ചികിത്സിച്ച കാർഡയോളജിസ്റ്റ് ഡോ.ഷിഫാസിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.
‘ഗർഭത്തിന്റെ മൂന്നാം മാസം മുതൽ എനിക്ക് ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്ര സുഖകരമായിരുന്നില്ല ആ മാസങ്ങൾ. പതിവായി പെയിൻ അറ്റാക്കും അസ്വസ്ഥതയും ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റിനെ കുറിച്ച് എന്റെ മനസ്സിൽ കുറേ സങ്കൽപങ്ങൾ ഉണ്ടായിരുന്നു. രോഗികളോട് അവർക്ക് പൊതുവെ വികാരങ്ങളോ സഹാനുഭൂതിയോ ഇല്ലെന്നായിരുന്നു എന്റെ ധാരണ. അച്ഛനെ ചികിത്സിച്ച ഡോക്ടറിൽ നിന്ന് എനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുമുണ്ട്.
പക്ഷേ എന്നെ ചികിത്സിച്ച കാർഡിയോളജിസ്റ്റ് ഡോ.ഷിഫാസ്, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. അദ്ദേഹത്തിന്റെ പോസിറ്റിവിറ്റിയിൽ എന്റെ ഭയമെല്ലാം അകന്നു. വളരെ സൗഹൃദത്തോടെയും ക്ഷമയോടെയും ഞങ്ങളെ കേട്ടു. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയും അസ്വസ്ഥതയും തുടച്ചുനീക്കാനുള്ള ഒരുതരം മാന്ത്രികവിദ്യ ഉണ്ട്. എന്റെ അച്ഛനെ പരിചരിച്ചത് അദ്ദേഹം ആയിരുന്നെങ്കിൽ, ഒരുപക്ഷേ അദ്ദേഹത്തിന് കൂടുതൽ സുഖം തോന്നുമായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ യാത്രയിലുടനീളം മികച്ച ഡോക്ടർമാരെ ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്’– ഡോക്ടർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് സൗഭാഗ്യ പറയുന്നു.