ഊട്ടി ചന്തയിലെ ചെറിയൊരു ചായക്കട ഉടമയുടെ വിളിപ്പേര് ബോണ്ടാ ഭായി എന്നാണ്. ബാല്യകാലത്ത് നേരിട്ട പട്ടിണിയുടെ ഓർമ്മയിൽ തുടങ്ങിയ ചായക്കടയിൽ വിദ്യാർത്ഥികൾക്ക് വൈകീട്ട് ചായയും ബോണ്ടയും വടയും സൗജന്യമായി നൽകാൻ തുടങ്ങിയതോടെയാണ് മുഹമ്മദലിയുടെ പേര് ബോണ്ടാ ഭായി എന്നായത്.
- Advertisement -
ഊട്ടിയിലെ വിദ്യാർത്ഥികളുടെ സ്ഥിരം സങ്കേതമാണ് ഈ ചായക്കട. മുപ്പത്തിയഞ്ചുവർഷമായി വൈകുന്നേരത്തെ സൗജന്യം നൽകാൻ തുടങ്ങിയിട്ടെന്ന് മുഹമ്മദാലി പറയുന്നു.
ദിവസം തോറും 200 കുട്ടികൾ വരെ ഇവിടെ ചായ കുടിക്കാൻ എത്താറുണ്ടെന്നാണ് കണക്ക്. കൊവിഡ് കാലത്ത് സ്‌കൂളുകൾ അടച്ചപ്പോൾ കടയ്ക്കും പൂട്ടുവീണു. അടുത്തിടെ സ്‌കൂൾ തുറന്നപ്പോൾ കട വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കൾക്കായാണ് വൈകുന്നേരത്തെ സൗജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൗജന്യ സ്‌നാക്‌സ് കഴിക്കാൻ എത്തിയത്. കൂടുതൽ ആളുകൾ എത്താൻ തുടങ്ങിയതോടെ സ്‌കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികൾക്കുള്ള ചായയും ചെറു പലഹാരവും സൗജന്യമായി നൽകൽ തുടരുകയായിരുന്നുവെന്നും മുഹമ്മദാലി പറയുന്നു.
സാമ്പത്തിക വെല്ലുവിളികൾ മൂലം 5-ാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ആളാണ് മുഹമ്മദാലി. സ്‌കൂൾ പഠന കാലത്ത് മുഹമ്മദാലിയെ അറിയാമായിരുന്ന കടയിൽ നിന്ന് പൊരിയും ഒരു ബേക്കറിയിൽ നിന്ന് വർക്കിപ്പൊടിയും സൗജന്യമായി ലഭിച്ചിരുന്നു. ആ സ്മരണ നിലനിർത്താൻ വേണ്ടി കൂടിയാണ് വിദ്യാർത്ഥികൾക്കുള്ള സൗജന്യം. കൂനൂരിലാണ് മുഹമ്മദാലി ജനിച്ചത്. സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് മുഹമ്മദാലിയുടെ കടയിൽ എത്തുന്നവരിൽ ഏറെയും. നിലവിൽ നീലഗിരിയിലെ മതസൗഹാർദ്ദ സമിതിയുടെ സെക്രട്ടറി കൂടിയാണ് മുഹമ്മദാലി. ബോണ്ട കഴിച്ചുപോയി നല്ല നിലയിലായ വിദ്യാർത്ഥികളിൽ പലരും പിന്നീട് തേടി വരുന്നത് സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മുഹമ്മദാലിയുടെ പ്രതികരണം.
- Advertisement -