സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത് പരിഗണനയില്‍-മന്ത്രി ജി.ആര്. അനില്‍
ആലപ്പുഴ: മരുന്നിനു പുറമെ സർജിക്കൽ ഉപകരണങ്ങളും ആരോഗ്യ രംഗത്തെ മറ്റ് ഉത്പന്നങ്ങളും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. എടത്വയിലെ നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം കൊച്ചി ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥനത്തുനിന്നും ഓണ്‍ലനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ നൂറോളം മെഡിക്കല്‍ സ്റ്റോറുകള്‍ കോര്‍പ്പറേഷനു കീഴില്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവഴി ഏഴു കോടിയിലധികം രൂപയുടെ വില്പന ഇതുവരെ നടത്താനായി. സർക്കാരിന്റെ 100 ഇന പരിപാടിയിൽ നവീകരിച്ചവ ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്.
- Advertisement -
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇൻസുലിന് 20 മുതൽ 24 ശതമാനം വരെ വിലക്കിഴിവുണ്ട്. മരുന്നുകള്‍ക്ക് 13 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വില കുറച്ചു നല്‍കുന്നത്. ബി.പി.എൽ വിഭാഗക്കാര്‍ക്ക് എല്ലാ മരുന്നുകൾക്കും 25 ശതമാനം വിലക്കിഴിവുണ്ട്. സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്ന സപ്ലൈ കോ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് അംഗം രേഷ്മ ജോൺസൺ, സപ്ലൈകോ ജനറൽ മാനേജർ ടി.പി. സലിം കുമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -