Ultimate magazine theme for WordPress.

റേഷന്‍ വ്യാപാരികളുടെ സംഘടനകളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ചര്‍ച്ച നടത്തി

0

കേരളത്തിലെ റേഷന്‍ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങള്‍ റേഷന്‍ വ്യാപാരികളുടെ സംഘടനകളുമായി ഭക്ഷ്യ വകുപ്പുമന്ത്രി  ജി.ആര്‍. അനില്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തി. എല്ലാ മാസവും 10-ാം തീയതിയ്ക്കകം റേഷന്‍ സാധനങ്ങള്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളിലും  വാതില്‍പ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യാപാരികളെ അറിയിച്ചു.  റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട റേഷന്‍ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനില്‍ നിന്നും തട്ടിക്കിഴിക്കുന്ന പദ്ധതി നടപ്പിലാക്കും.  ഈ പദ്ധതിയിലൂടെ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഏര്‍പ്പെടുത്തണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും എഫ്.സി.ഐ.യുടേയും എന്‍.എഫ്.എസ്.എ.യുടെയും ഗോഡൗണ്‍ വഴി വാതില്‍പ്പടി വിതരണം നടത്തും.  റേഷന്‍കടകളിലെ ഇ-പോസ് മെഷീനെ ത്രാസ്സുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും.  ഗ്രാമീണ മേഖലയിലെ റേഷന്‍കടകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ആയിരം റേഷന്‍കടകളെ സ്മാര്‍ട്ട് കടകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കും.  റേഷന്‍കടകള്‍ അനുവദിക്കുമ്പോള്‍ സെയില്‍സ്മാന്‍മാർക്ക് മുന്‍ഗണന ലഭിക്കുന്ന തരത്തില്‍ റേഷന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഓരോ റേഷന്‍ വ്യാപാരിയ്ക്കും അതാത് റേഷന്‍ കട സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏറ്റവും കൂടുതല്‍ നെറ്റ് വര്‍ക്കുള്ള കമ്പനികളുടെ സിംകാര്‍ഡ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏർപ്പെടുത്തിയ ഇന്‍ഷു                റന്‍സ് പദ്ധതി പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക വേഗത്തിലാക്കുമെന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന് റേഷന്‍ വ്യാപാരികളുടെ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.
റേഷന്‍കടകളിലൂടെ മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാതില്‍പ്പടി വഴി വിതരണം സാധ്യമാക്കണമെന്ന വ്യാപാരികളുടെ ആവശ്യം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്ന വ്യാപാരികള്‍ക്ക്  മൂന്നു മാസം വരെ നിയമപരമായ അവധി അനുവദിക്കണമെന്ന സംഘടനാനേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.  അതുപോലെ റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പിലാക്കുമ്പോള്‍ എല്ലാ വ്യാപാരികള്‍ക്കും മിനിമം വേജസ് ഉറപ്പാക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതുവിതരണരംഗത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും റേഷന്‍ വ്യാപാരികളുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന്  നേതാക്കള്‍ മന്ത്രിയ്ക്ക്  ഉറപ്പുനല്‍കി.
യോഗത്തില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശ്രീ. സജിത് ബാബു ഐ.എ.എസ്., സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സഞ്ജീവ് കുമാര്‍ പട്ജോഷി ഐ.എ.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.