Ultimate magazine theme for WordPress.

വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം പിന്‍വലിച്ചു; ജെ.പി.സി. മുന്നോട്ടുവെച്ചത് 81 ഭേദഗതികള്‍

0

ന്യൂഡല്‍ഹി: വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍നിന്ന് പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി -ജെ.പി.സി.) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിറ്റി (ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ) സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്ന ലക്ഷ്യങ്ങള്‍.ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബില്‍ പിന്‍വലിക്കപ്പെടുകയുമായിരുന്നു.വ്യക്തിവിവര സംരക്ഷണ ബില്‍ 2019 പാര്‍ലമെന്റിന്റെ സംയുക്ത സമിതി വളരെ വിശദമായി പരിശോധിച്ചു. ഡിജിറ്റല്‍ മേഖലയില്‍ സമഗ്രമായ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിര്‍ദേശങ്ങളും സംയുക്ത പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിരുന്നു. ജെ.സി.പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തില്‍, ബില്‍ പിന്‍വലിക്കാനും സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.2019 ഡിസംബര്‍ 11-നാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16-ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെക്കുകയും ചെയ്തിരുന്നു.

- Advertisement -

Leave A Reply