17 വര്‍ഷം പൊലീസ് കസ്റ്റഡിയില്‍, കണിച്ചുകുളങ്ങര കൂട്ടക്കൊല നടപ്പാക്കിയ ലോറിക്ക് ഇനി ‘വധശിക്ഷ’, പൊളിക്കാന്‍ നടപടി
ആലപ്പുഴ: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങര കൊലപാതക കേസിലെ ‘പ്രതിയായ’ ലോറിയുടെ ‘വധശിക്ഷ’ നടപ്പാക്കുന്നു. ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ നശിപ്പിക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, പതിനേഴു വര്‍ഷമായി പൊലീസ് കസ്റ്റഡിയിലുള്ള ലോറി പൊളിക്കുന്നത്.
- Advertisement -
2005ല്‍ എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, െ്രെഡവര്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് ലോറി ഇടിപ്പിച്ച്, ആസൂത്രിതമായി കൊലപ്പെടുത്തിയത്. കണിച്ചുകുളങ്ങര കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചത് കെആര്‍ഒ 1760 എന്ന റജിസ്‌ട്രേഷനിലെ ലോറിയാണ്. കോട്ടയം ആര്‍ടി ഓഫിസിന്റെ പരിധിയിലാണ് വാഹനം. കേസ് അന്വേഷിച്ച് മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലാണ് നിലവില്‍ ലോറിയുള്ളത്. കാലപ്പഴക്കത്തെ തുടര്‍ന്ന് പല ഭാഗങ്ങളും നശിച്ചു. ലോറിയുടെ റജിസ്‌ട്രേഷന്‍ മോട്ടര്‍വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
ചേര്‍ത്തല എംവിഐ കെ.ജി. ബിജു വാഹനം പരിശോധിച്ച്, ജോയിന്റ് ആര്‍ടിഒ ജെബി ചെറിയാനും കോട്ടയം ആര്‍ടിഒ ഇന്‍ചാര്‍ജ് ഡി. ജയരാജിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ലോറി പൊളിച്ച് ആക്രിയായി വില്‍ക്കുന്ന നടപടികള്‍ ഇനി പൊലീസ് ചെയ്യും.
രമേഷും ലതയും ഷംസുദ്ദീനും സഞ്ചരിച്ച കാറില്‍ ലോറി ഇടിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി ലോറി െ്രെഡവര്‍ ഉണ്ണി, ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ്ങ് ഡയറക്ടര്‍മാരായ ചെറായി നൊച്ചിക്കാട്ട് സജിത്ത്, കളത്തില്‍ ബിനീഷ് എന്നിവര്‍ ഉള്‍പ്പെടെ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഹിമാലയ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ച് രമേഷ് എവറസ്റ്റ് ചിട്ടി ഫണ്ട് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്നു കരുതിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു കേസ്.
- Advertisement -