അറ്റകുറ്റപ്പണിക്കായി യുപി ആശുപത്രിയിലെ കേടായ ലിഫ്റ്റ് തുറന്നപ്പോൾ പുരുഷൻറെ അസ്ഥികൂടം; സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കയച്ചു
ഉത്തർപ്രദേശിലെ ആശുപത്രിയിൽ കേടായ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി 24 വർഷങ്ങൾക്ക് ശേഷം തുറന്നപ്പോൾ കണ്ട കാഴ്ച കണ്ടു ഞെട്ടിയിരിക്കുകയാണ് ജീവനക്കാർ. ഒരു പുരുഷൻറെ അസ്ഥികൂടമാണ് ബാസ്തി ജില്ലയിലെ കൈലി ഒപെക് ആശുപത്രിയിലെ ലിഫ്റ്റിൽ കണ്ടെത്തിയത്. സെപ്തംബർ 1നാണ് അസ്ഥികൂടം കണ്ടെത്തിയത്.
പൊലീസും ഫോറൻസിക് വിഭാഗവും അസ്ഥികൂടം വിശദമായി പരിശോധിച്ചു. സാമ്പിൾ ഡി.എൻ.എ പരിശോധനക്ക് അയച്ചതായി യുപി താക് റിപ്പോർട്ട് ചെയ്യുന്നു. 1991ലാണ് 500 കിടക്കകളുള്ള ഒപെക് ആശുപത്രിയുടെ നിർമാണം ആരംഭിക്കുന്നത്. 1997 വരെ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് 24 വർഷങ്ങൾക്ക് മുൻപ് കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
- Advertisement -
ലിഫ്റ്റിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി ലിഫ്റ്റിൽ മറവ് ചെയ്തതാണോ എന്നും വ്യക്തമല്ല. ഡി.എൻ.എ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. ഈ സംഭവത്തിൽ എന്തെങ്കിലും രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ബാസ്തി അഡീഷണൽ സൂപ്രണ്ട് ദീപേന്ദ്ര നാഥ് ചൌധരി പറഞ്ഞു.
- Advertisement -