ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ‘ഗുലാബ്’ ചുഴലിക്കാറ്റായി മാറി. ഗുലാബിൽ മരണം മൂന്നായതായി റിപ്പോർട്ട്. ഒഡീഷയിൽ വീട് ഇടിഞ്ഞ് വീണ് 46 കാരൻ മരിച്ചു. വിവിധയിടങ്ങളിൽ നാശനഷ്ട്ടങ്ങളും റിപ്പോർട്ട് ചെയ്തു. കൂടാതെ ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്.
- Advertisement -
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കാസർകോഡ് , കണ്ണൂർ ജില്ലകളിൽ നാളെയും മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.
അതേസമയം കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദേശവും ഉണ്ട്. ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ ആന്ധ്ര തീരം തൊട്ടത്. ഗഞ്ജം ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെയാണ് ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാപ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. 14 ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.
- Advertisement -