മണിക്കൂറുകളുടെ വ്യത്യാസത്തിൽ സുകർബർഗിന്റെ നഷ്ടം 52000 കോടി രൂപയിലേറെ; സെപ്തംബർ മാസത്തിന്റെ പകുതി മുതൽ തിരിച്ചടികൾ മാത്രം ഏറ്റുവാങ്ങി ഫേസ്ബുക് കുടുംബം
ന്യൂഡെൽഹി: ഫേസ്ബുക് കുടുംബത്തിന്റെ കീഴിലുള്ള സൈറ്റുകൾ എല്ലാം പണമുടക്കിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് സുകർബർഗിന്. അതും ചില്ലറയൊന്നുമല്ല, 52000 കോടി രൂപയിലേറെ. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് വാട്‌സാപും ഇൻസ്റ്റഗ്രാമും മെസൻജറുമടക്കം ഫേസ്ബുക് കുടുംബത്തിലെ സൈറ്റുകളെല്ലാം ഒരുമിച്ച് നിശ്ചലമായത്. ഇന്റർനെറ്റ് തകരാറിലായെന്ന സംശയത്തിലായിരുന്നു പലരും.
എന്നാൽ പിന്നീട് സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകൾ വന്നതോടെയാണ് ഫേസ്ബുകിന്റെ സൈറ്റുകൾ കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. വാട്‌സ് ആപ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്ബനി സ്ഥിരീകരിച്ചത്. പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്‌സാപ് ട്വീറ്റ് ചെയ്തു.
- Advertisement -
എന്നാൽ ഇതോടെ ഫേസ്ബുകിന്റെ ഓഹരികളുടെ മൂല്യം ഇടിയാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന ഓഹരികൾ ആളുകൾ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുകർബർഗിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴ് ബില്യൺ ഡോളർ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.
സെപ്തംബർ മാസത്തിന്റെ പകുതി മുതൽ സുകർബർഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. തിങ്കളാഴ്ച മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുകറിന്റെ ആസ്തി 121.6 ബില്യൺ ഡോളറായി. ആഴ്ചകൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യൺ ഡോളറോളമാണ്.
- Advertisement -