കല്ലമ്പലത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ, നടന്നത് ക്രൂരമായ അതിക്രമം
തിരുവനന്തപുരം: കല്ലമ്പലത്ത് പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കല്ലമ്പലം സ്വദേശികളായ സുരേഷ് ബാബു, കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുന്നതിനിടെ നാട്ടുകാരിൽ ചിലർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് വൻ ജനക്കൂട്ടം രാവിലെ മുതൽ തന്നെ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് ബന്തവസ്സിലാണ് പ്രതികളെ എത്തിച്ചത്. ഇതിനിടെ ചിലർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 22 വയസുകാരിയെ വീടിനടുത്തുവെച്ച് ക്രൂരമായി ഉപദ്രവിച്ചത്. വീടിനുടുത്തുള്ള ബന്ധുവീട്ടിൽ തുണി അലക്കാൻ പോയപ്പോഴായിരുന്നു സംഭവം. കല്ലമ്പത്തിനടുത്തുള്ള ബാബു, കുമാർ എന്നിവരാണ് ഉപദ്രവിച്ചത്. ബന്ധുവീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പീഡന ശ്രമം. പെൺകുട്ടിയെ ശുചിമുറിയിലേക്ക് തള്ളിയിട്ട് കൈകാലുകൾ കെട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
- Advertisement -
പെൺകുട്ടി ബഹളം വെച്ചതോടെ തല പിടിച്ച് ചുമരിലിടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടർന്ന് പ്രതികൾ പെൺകുട്ടിക്ക് മദ്യം നൽകാൻ ശ്രമിച്ചെന്നും പ്രതികൾ സമ്മതിച്ചു. കുളിക്കാനും അലക്കാനുമായി പോയ കുട്ടി മടങ്ങിയെത്താൻ വൈകിയതോടെ അമ്മ അന്വേഷിച്ച് പോയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന മകളെ കണ്ടത്.
രക്തംവാർന്ന നിലയിലായിരുന്നു. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതികളെ ആശുപത്രിയിലെത്തിച്ചു. കുട്ടി പ്രതികളെ തിരിച്ചറിയുകയും ചെയ്തു. വർക്കല ഡിവൈഎസ്പി നിയാസിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചത്.
- Advertisement -