തിരുവനന്തപുരം: ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. താൻ ചരിത്ര രചനയിലായതിനാൽ ഇതിനൊപ്പം ഖാദി വിൽപന നടത്തുക ബുദ്ധിമുട്ടാണെന്നും ചെറിയാൻ ഫിലിപ്പ് അറിയിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ആയിരുന്ന ശോഭനാ ജോർജിന്റെ രാജിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഈ സ്ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ സർക്കാർ തിരഞ്ഞെടുത്തത്. ‘അടിയൊഴുക്കുകൾ’ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
’40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്’ ഫെയ്സ്ബുക്കിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
- Advertisement -
കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരളം കർമപദ്ധതി കോ-ഓഡിനേറ്ററായിരുന്നു ചെറിയാൻ ഫിലിപ്പ്.
- Advertisement -