ആഗ്ര: ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർഥികൾ ഉത്തർപ്രദേശിലെ ആഗ്രയിൽ അറസ്റ്റിൽ. ഇവരുടെ പേരിൽ രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
ആഗ്രയിലെ രാജാ ബൽവന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേർ മൂന്നാം വർഷ വിദ്യാർഥികളും ഒരാൾ മൂന്നാം വർഷ വിദ്യാർഥിയുമാണ്. രാജദ്രോഹ കുറ്റത്തിന് പുറമെ സൈബർ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേൽ ചുമത്തിയിട്ടുണ്ട്. ഇവരെ പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.
- Advertisement -
ഇവർക്ക് പുറമെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തർപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ പാകിസ്താൻ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പോലീസ് വ്യക്തമാക്കി.
വിദ്യാർഥികൾ പാകിസ്താൻ വിജയം ആഘോഷിക്കുന്നതായി വാർത്ത പരന്നതിനെ തുടർന്ന് ബി.ജെ.പി. പ്രവർത്തകരും കോളേജിൽ എത്തിയിരുന്നു. വിദ്യാർഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്.
നേരത്തെ കശ്മീരിലെ മെഡിക്കൽ വിദ്യാർഥികളും പാകിസ്താന്റെ വിജയം ആഘോഷിച്ചതിന് പോലീസ് പിടിയിലായിരുന്നു. മെഡിക്കൽ കോളേജിലെ ഗേൾസ് ഹോസ്റ്റലിൽ ഉൾപ്പടെ വിജയാഘോഷം നടന്ന സംഭവത്തിൽ പോലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു.
- Advertisement -