തിരുവനന്തപുരം: സ്വകാര്യപങ്കാളിത്തത്തോടെ ആരോഗ്യമേഖലയിലെ ഗവേഷണപദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ആരോഗ്യവിദ്യാഭ്യാസത്തില്‍ ഗവേഷണത്തിന് കൂടുതല്‍ പരിഗണന നല്‍കി മെഡിക്കല്‍ ബിരുദ, ബിരുദാനന്തരബിരുദ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും ലക്ഷ്യമുണ്ട്. പത്തുവര്‍ഷത്തേക്കുള്ള ദേശീയ ആരോഗ്യഗവേഷണനയത്തിന് അന്തിമരൂപം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശം തേടി.
ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്നോളജി, ബയോമെഡിക്കല്‍ ടെക്നോളജി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഗവേഷണ ഫൗണ്ടേഷനുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സ്വകാര്യമേഖലയിലുണ്ടായ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ അവയുമായി കൈകോര്‍ക്കാനാണ് കരടുനയം ലക്ഷ്യമിടുന്നത്.
- Advertisement -
സ്വതന്ത്ര ഫെലോഷിപ്പുകള്‍, ഗവേഷണപരിപാടികള്‍ക്ക് പ്രത്യേക ഗ്രാന്റ് തുടങ്ങിയവ നല്‍കി പ്രോത്സാഹിപ്പിക്കും. ജിനോമിക്‌സ്, ട്രാന്‍സ്‌ക്രിപ്ടോമിക്‌സ് തുടങ്ങിയ ഗവേഷണമേഖലകളില്‍ വിഭവങ്ങളും ശേഷിയും പങ്കിടാനാകും. സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ആരോഗ്യഗവേഷണമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഉപയോഗപ്പെടുത്താനും നയം ലക്ഷ്യമിടുന്നുണ്ട്.
വര്‍ഷം 20,000 മുതല്‍ 25,000 വിദ്യാര്‍ഥികള്‍ രാജ്യത്ത് മെഡിക്കല്‍ ബിരുദവുമായി പുറത്തിറങ്ങുന്നുണ്ട്. ഇതില്‍ പതിനായിരത്തോളം പേര്‍ ഉപരിപഠനം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും പത്തുശതമാനം പേര്‍ മാത്രമാണ് ഗവേഷണരംഗത്തെത്തുന്നത്. അതിനാല്‍, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ സഹകരണത്തോടെ മെഡിക്കല്‍ കോളേജുകളെ ഗവേഷണകേന്ദ്രങ്ങളാക്കി മാറ്റാനും കരടുനയത്തില്‍ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കണമെന്നും നയം ചൂണ്ടിക്കാട്ടുന്നു.
- Advertisement -