പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങൾ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.
അഞ്ച് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. ആകെ എട്ട് പേരാണ് പ്രതികൾ. അവശേഷിക്കുന്ന മൂന്ന് പ്രതികൾ കൊലയാളി സംഘത്തിന് എല്ലാ സഹായവും നൽകി. കൊല നടന്ന നവംബർ 15ന് രാവിലെ ഏഴിന് അഞ്ചു പ്രതികൾ കാറിൽ കയറി. കൊല നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മൂന്നു പേരാണ്. പ്രതികളെല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഒന്നാം പ്രതിയുടെ മൊഴിയിലുണ്ട്.
- Advertisement -
കൊലയാളി സംഘത്തിന്റെ കാറോടിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി. മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായാണ് അനൗദ്യോഗിക വിവരം. തത്തമംഗലം ഭാഗത്ത് വെച്ചാണ് പ്രതികൾ കാറിൽ കയറിയത്. സഞ്ജിത്തിനെ പിന്തുടർന്ന് ഇയാളുടെ വഴിയും മറ്റ് വിവരങ്ങളും മൂന്ന് പ്രതികൾ നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.
- Advertisement -