ആലപ്പുഴ: പ്രശസ്ത ഗായകൻ ഇടവ ബഷീർ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജുബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് അന്ത്യം. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍. സംഗീത കോളേജില്‍നിന്ന് ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ബഷീര്‍, പിന്നീട് സംഗീതാലയ എന്ന പേരില്‍ ഗാനമേള ട്രൂപ്പും ആരംഭിച്ചു. സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. എസ് ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി വാണി ജയറാമുമൊത്ത് ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്‍മേഷ്.