അഗ്നീവീറുകളും മറ്റ് സൈനികരും തമ്മില്‍ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: അഗ്നീവീറുകളും മറ്റ് സൈനികരും തമ്മില്‍ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം. ജോലിക്കിടെ ജീവഹാനി സംഭവിച്ചാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. ഇപ്പോഴുള്ള 46,000 മാത്രമല്ല 1.25 ലക്ഷം വരെ അഗ്നിവീറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി സൈനിക പ്രതിനിധികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
46,000 പേരെ തിരഞ്ഞെടുത്ത് പദ്ധതിയെ വിശദമായി പരിശോധിക്കുകയാണ് ഇപ്പോള്‍ചെയ്യുന്നത്. അടുത്ത നാല് അഞ്ച് വര്‍ഷത്തിനുള്ളില്‍ 90000 പേരെ അഗ്നിപഥിലേക്ക് തിരഞ്ഞെടുക്കും. സിയാച്ചിന്‍പോലുള്ള മേഖലകളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്കും അഗ്നീവീറുകള്‍ക്കും ഒരേ സേവന, വേതന വ്യവസ്ഥകളാണ് ഉണ്ടായിരിക്കുകയെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധമന്ത്രാലയം അഡീഷണണല്‍ സെക്രട്ടറി ലെഫ്റ്റ്. ജനറല്‍ അരുണ്‍ പുരി വ്യക്തമാക്കി.
- Advertisement -
വര്‍ഷങ്ങള്‍ക്ക് മുന്നെ ചര്‍ച്ചയിലുള്ളതാണ് സേനയുടെ നവീകരണം. പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ആദ്യ ബാച്ചിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 മുതല്‍ ജൂലായ് 24 വരെയുള്ള സമയത്ത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ആദ്യ ബാച്ച് ഡിസംബര്‍ മാസത്തില്‍ സേനയുടെ ഭാഗമാവും. ആ മാസം തന്നെ പരിശീലന പരിപാടികളും ആരംഭിക്കാന്‍ കഴിയുമെന്ന് എയര്‍മാര്‍ഷല്‍ എസ്.കെ ഷാ വ്യക്തമാക്കി.
നവംബര്‍ 21 ഓടെ അഗ്നിവീറുകളുടെ ആദ്യ നാവിക ബാച്ച് പരിശീലന പരിപാടികള്‍ക്കായി ഒഡിഷയിലെ ഐ.എന്‍.എസ് ചില്‍ക്കയിലെത്തും. അതില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാവുമെന്ന് നാവിക സേനാ വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി വ്യക്തമാക്കി.
അപേക്ഷകർ ഒരു തരത്തിലുമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഉള്‍പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. പോലീസ് പരിശോധന പൂര്‍ത്തിയാവാത്ത ഒരാള്‍ക്കും സേനയുടെ ഭാഗമാവാന്‍ കഴിയില്ല. തീവെയ്പ്പുകാര്‍ക്കും കലാപക്കാര്‍ക്കും സേനയില്‍ സ്ഥാനമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
- Advertisement -