പ്രളയ ദുരിതാശ്വാസ ധനസഹായമായി ഏറ്റവും കൂടുതൽ തുക നല്കുന്ന സംസ്ഥാനം കേരളമാണെന്നും ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കുന്നതിന് 4 ലക്ഷവും ചേർത്ത് 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ടെന്നും റവന്യൂ മന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്ദ്ദേശ പ്രകാരം വ്യക്തിഗത നാശനഷ്ടങ്ങള്ക്കും പൊതു നാശനഷ്ടങ്ങള്ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. ഇതു പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില് നിന്നും നല്കാന് കഴിയുന്ന ധനസഹായം വളരെ കുറവാണ്. SDRF മാനദണ്ഡമനുസരിച്ച് നമുക്ക് നല്കാന് കഴിയുന്നത് പൂര്ണ്ണമായും വീട് നഷ്ടപ്പെട്ടവര്ക്ക് കുന്നിന് പ്രദേശങ്ങളില് 101900 രൂപയും സമതലങ്ങളില് 95100 രൂപയുമാണ്.
എന്നാല് കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് നാശ നഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി 15 ശതമാനം വരെയുള്ളവര്, 16 മുതല് 29 ശതമാനം വരെ, 30 മുതല് 59 ശതമാനം വരെ, 60 മുതല് 74 ശതമാനം വരെ, 75 മുതല് 100 ശതമാനം വരെ എന്നിങ്ങനെ മാറ്റാനും പൂര്ണ്ണമായും വീട് നഷ്ടപ്പെട്ടവര്ക്ക് CMDRF ല് നിന്നുള്ള വിഹിതവും കൂടി ചേര്ത്ത് ആകെ 4 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തില് സര്ക്കാര് ധനസഹായം ലഭ്യമാക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുറമ്പോക്കില് താമസിക്കുന്നവരുടെ കാര്യത്തിലും അനുഭാവ പൂര്ണ്ണമായ നടപടിയാണ് സര്ക്കാര് സ്വീകരിച്ചത്. പുറമ്പോക്ക് ഭൂമിയില് ഉള്പ്പെടെ വീട് നഷ്ടപ്പെട്ടവര്ക്ക് പരമാവധി 4 ലക്ഷം രൂപം വരെ അനുവദിക്കുന്നതിനും ഭൂമിയും വീടും നഷ്ടപ്പെട്ടവര്ക്ക് 10 ലക്ഷം രൂപ വരെ നല്കുന്നതിനുമുള്ള ശ്രദ്ധേയമായ തീരുമാനം കൈകൊണ്ടിട്ടുണ്ട്.
15-ാം ധനകാര്യ കമ്മീഷന് ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള് പരിഷ്ക്കരിച്ചു. കേരളം നല്കുന്ന തോതിലെങ്കിലും ദുരിതാശ്വാസ സഹായം നല്കണമെന്ന് കേരളം ആവര്ത്തിച്ച് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദേശീയ ദുരന്ത പ്രതികരണ നിധിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് മലയോര മേഖലയില് പൂര്ണ്ണമായും തകര്ന്ന വീടിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും സമതലത്തില് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും മാത്രമാണ് 2022 – 26 കാലഘട്ടത്തിലേക്ക് അനുവദനീയമായി വന്നിട്ടുള്ളത്. ഇത്തരത്തില് പൊതുവായി തന്നെ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള് പൂര്ണ്ണമായ അര്ത്ഥത്തില് പുനരധിവാസം സാധ്യമാക്കുന്നതിന് സഹായകരമല്ല എന്നത് വസ്തുതയാണ്. ലഭ്യമാകുന്ന എല്ലാ അവസരങ്ങളിലും മാനദണ്ഡങ്ങള് അനുസരിച്ച് അനുവദിക്കാവുന്ന തുക വര്ദ്ധിപ്പിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
- Advertisement -