മലപ്പുറം: മുസ്ലിം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥരെ സാർ എന്ന് അഭിസംബോധന ചെയ്യേണ്ടെന്ന് തീരുമാനം. മലപ്പുറം ജില്ലയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ സാർ വിളി വേണ്ടെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷന്മാരുടെ സംഘടനയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് ലീഗിന്റെ യോഗത്തിലാണ് തീരുമാനം.
തീരുമാനം വൈകാതെ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കാനായി എല്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗം ചേരും. ബ്രിട്ടീഷ് കൊളോണിയൽ സംസ്‌കാരത്തിന്റെ അവശേഷിപ്പാണ് സാർ വിളിയെന്നാണ് പാർട്ടി വിലയിരുത്തൽ. ഭരിക്കുന്നവർ യജമാനന്മാരും പൊതുജനം ദാസന്മാരുമാണെന്ന സങ്കൽപത്തിൽ നിന്നാണ് സാർ വിളി ഉണ്ടായതെന്നും ഭാരവാഹികൾ പറഞ്ഞു.
- Advertisement -
ജനാധിപത്യത്തിൽ പൊതുജനമാണ് യജമാനന്മാരെന്നും ജനാധിപത്യം ഉയർത്തിപ്പിടിക്കാനാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും ലീഗ് ഭാരവാഹികൾ വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന പാലക്കാട്ടെ മാത്തൂർ പഞ്ചായത്താണ് ആദ്യം സാർ അഭിസംബോധന ഒഴിവാക്കിയത്. അതിന് പിന്നാലെ നിരവധി പഞ്ചായത്തുകളും സാർ വിളി ഒഴിവാക്കി. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടി ഈ വിഷയത്തിൽ പൊതുതീരുമാനമെടുക്കുന്നത് ആദ്യമാണ്.
- Advertisement -