വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്കു കൂടുതൽ അധികാരം ലഭിക്കുംവിധം കേന്ദ്ര നിയമത്തിലെ ചട്ടം കേരളം പരിഷ്കരിക്കുന്നു
തിരുവനന്തപുരം : വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്കു കൂടുതൽ അധികാരം ലഭിക്കുംവിധം കേന്ദ്ര നിയമത്തിലെ ചട്ടം കേരളം പരിഷ്കരിക്കുന്നു. ആവശ്യമുള്ളപ്പോൾ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ റജിസ്റ്റർ ചെയ്യുന്ന വസ്തുവകകൾ മാത്രമേ നിലവിൽ ഈ നിയമപ്രകാരം തിരികെ ലഭിക്കുകയുള്ളൂ.
- Advertisement -
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ ക്ഷേമ നിയമത്തിന്റെ (2007) ചട്ടത്തിൽ 2009 ൽ ആണ് കേരളം ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇത് ഒഴിവാക്കുന്നതോടെ, മക്കൾക്കു കൈമാറുന്ന ഏതു സ്വത്തും മാതാപിതാക്കൾക്കു മെയിന്റനൻസ് ട്രൈബ്യൂണലിന്റെ സഹായത്തോടെ എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാം. ജീവിത സായാഹ്നത്തിൽ മാതാപിതാക്കളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചട്ട ഭേദഗതി പ്രാധാന്യം അർഹിക്കുന്നു. നൂറുകണക്കിനു വയോജനങ്ങൾക്ക് ഇത് ആശ്വാസമാകും.
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെയല്ലാതെ ഭാഗ ഉടമ്പടി നടത്തിയ സ്വത്തുക്കൾ, മെയിന്റനൻസ് ട്രൈബ്യൂണൽ ഉത്തരവിട്ടാൽ പോലും മക്കളിൽനിന്നു വീണ്ടെടുത്തു നൽകാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പ്രശ്നം പരിഹരിക്കാനാണു ചട്ടപരിഷ്കാരം. ഇതിന്റെ പ്രാഥമിക കരട് സാമൂഹികനീതി വകുപ്പ് തയാറാക്കിക്കഴിഞ്ഞു. നിയമവകുപ്പ് അംഗീകരിച്ചാൽ നടപ്പാക്കാം.
ഇതിനിടെ, നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരും ഒരുങ്ങുന്നുണ്ട്. ഇത് ഉടൻ നടപ്പാകുകയാണെങ്കിൽ അതിനു പിന്നാലെയാകും കേരളത്തിലെ മാറ്റങ്ങൾ. കേന്ദ്ര നിയമത്തിലെ ഭേദഗതി വൈകുകയാണെങ്കിൽ അതുവരെ കാത്തിരിക്കാതെ കേരളത്തിന് ഇപ്പോഴത്തെ മാറ്റങ്ങൾ നടപ്പാക്കുകയും ചെയ്യാം.
മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ കേസ് വാദിക്കാൻ അഭിഭാഷകർ പാടില്ലെന്ന വ്യവസ്ഥ കേരളം പുതുതായി ഉൾപ്പെടുത്തുന്നുണ്ട്. കക്ഷികളായ മാതാപിതാക്കളും മക്കളും നേരിട്ട് ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണു നിയമത്തിലുള്ളത്. എന്നാൽ, മറ്റ് ട്രൈബ്യൂണലുകളിൽ ഹാജരാകാനുള്ള അവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകർ മെയിന്റനൻസ് ട്രൈബ്യൂണലിലും ഹാജരാകുന്നുണ്ട്. ഇത് അനുരഞ്ജനത്തിനു പകരം നീണ്ട നിയമവ്യവഹാരത്തിന് ഇടയാക്കുന്നുവെന്നാണ് പരാതി.
ഏറ്റവുമധികം കേസ് കേരളത്തിൽ
നിലവിലെ നിയമപ്രകാരം രാജ്യത്ത് ഏറ്റവുമധികം കേസുകൾ റജിസ്റ്റർ ചെയ്യുന്നതു കേരളത്തിലാണ്. മുൻവർഷങ്ങളിൽ തീർപ്പാകാതെ കിടന്നതുൾപ്പെടെ 8121 കേസാണു കഴിഞ്ഞവർഷം ട്രൈബ്യൂണലുകൾ പരിഗണിച്ചത്.
നിയമം നന്നായി നടപ്പാക്കുന്നതിന് 2021 ൽ കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠ സമ്മാൻ കേരളത്തിനു ലഭിച്ചിരുന്നു. സംസ്ഥാനത്ത് 27 റവന്യു ഡിവിഷനൽ ഓഫിസർമാരാണ് ട്രൈബ്യൂണലായി പ്രവർത്തിക്കുന്നത്. അപ്പീൽ അധികാരി കലക്ടറാണ്. ഇവിടെ തൃപ്തികരമായ തീരുമാനമില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം.
കഴിഞ്ഞ വർഷത്തെ സ്ഥിതി
പുതിയ കേസുകൾ 3641
മുൻവർഷങ്ങളിൽ തീർപ്പാകാത്തത് 4480
അനുരഞ്ജനത്തിലൂടെ തീർത്തത് 556
ക്ലെയിം അനുവദിച്ചത് 2821
ക്ലെയിം തള്ളിയത് 855
ആകെ തീർപ്പാക്കിയത് 4232
അവശേഷിക്കുന്നത് 3889
- Advertisement -