ചേർത്തല: യു കെ ജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സണ്‍ ഫ്രാൻസീസിനെ (45) ആണ് ചേർത്തല പൊലീസ് പിടികുടിയത്.
ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന് കാട്ടി ഗവണ്‍മെന്റ് ടൗണ്‍ എല്‍ പി സ്ക്കൂള്‍ പി ടി എ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും അവശനായി സ്കൂളില്‍ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് കുട്ടിയുടെ വീടിന്റെ പരിസരത്ത് കഴിയുന്നവരോട് പി ടി എ ഭാരവാഹികള്‍ അന്വേഷിക്കുകയും രാത്രികാലങ്ങളില്‍ കുട്ടിയുടെ നിലവിളി കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുകയും ചെയ്തു. തുടർന്നാണ് പി ടി എ പ്രസിഡന്റ് ദിനൂപ് വേണു പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന ജെയ്സണ്‍ മുന്നു വർഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ് കഴിയുന്നത്.
കുലി പണിക്കാരനായ ഇയാള്‍ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കുട്ടിയെ സംരക്ഷിക്കേണ്ടയാള്‍ ഉപദ്രവിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സി ഐ അരുണ്‍ ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- Advertisement -