പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസുകാരിയെ കാറിൽ പൂട്ടിയിട്ടു; പൊലീസിനെതിരെ പരാതി നൽകി ദമ്പതികൾ
തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ കാറിൽ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് ആരോപണം. നെയ്യാറ്റിൻകര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
- Advertisement -
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവർത്തകർ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പൊലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൈയിൽ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലേ പോവാൻ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിൽ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിൻസീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാൻ അനുവദിച്ചത്.
പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
- Advertisement -