സംസ്ഥാനത്തിന്റെ ജ്ഞാനസമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന കർമ്മപരിപാടി തയ്യാറാക്കാൻ രണ്ടു ദിവസത്തെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല തലസ്ഥാനത്ത് നടക്കും. സെപ്റ്റംബർ 28, 29 തിയ്യതികളിൽ തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ദേശീയതലത്തിൽനിന്നുള്ള വിദ്യാഭ്യാസവിചക്ഷണരും വൈസ് ചാൻസലർമാരും സാങ്കേതിക-നിയമ വിദഗ്ധരും ശില്പശാലയിൽ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരിക്കും. ഉന്നതവിദ്യാഭ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ശില്പശാലയിലൂടെ ഗുണത്തിലും നിലവാരത്തിലും ഉന്നതവിദ്യാഭ്യാസമേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം, പശ്ചാത്തലസൗകര്യവികസനം, വിദ്യാഭ്യാസ ആസൂത്രണം എന്നിവ ഒരുമിച്ച് മുന്നേറുകയും, അങ്ങനെ ഉന്നതവിദ്യാഭ്യാസരംഗം സാമൂഹ്യനീതിയ്ക്കും വികസനത്തിനും അടിത്തറയൊരുക്കുകയും ചെയ്യണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പ്രാപ്യതയിലും തുല്യതയിലും കുറവുവരുത്താതെയുള്ള ഗുണവർദ്ധനയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്ന ചുമതല. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽപേർ കടന്നുവരാനും, പഠനത്തിനനുസരിച്ച് ജോലിസാദ്ധ്യത വർധിപ്പിക്കാനും ഒട്ടേറെ പദ്ധതികൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവയ്ക്ക് പ്രവർത്തനരൂപം നൽകാനാണ് ശില്പശാല. – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
- Advertisement -
28ന് രാവിലെ 10.30ന് ആരംഭിക്കുന്ന ഉദ്ഘാടനസെഷനിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ ‘സംസ്ഥാന പദ്ധതിയിലെ പ്രധാനശ്രദ്ധ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് (‘സർക്കാരിന്റെ മുൻഗണനകൾ’) , മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം അബ്രഹാം (‘അടിയന്തിര വികസനാവശ്യം’), ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ (‘അക്കാദമിക പ്രവർത്തനപദ്ധതി’) എന്നിവർ പ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു സ്വാഗതവും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് നന്ദിയും പറയും.
ഉദ്ഘാടനസെഷനു ശേഷം, ആറ് മേഖലകൾ തിരിച്ചുള്ള വിദഗ്ധ ഗ്രൂപ്പുകളായി തിരിഞ്ഞ് ശില്പശാലയിൽ ചർച്ച നടക്കും. വിദ്യാഭ്യാസ ഉള്ളടക്കത്തിന്റെയും വിതരണത്തിലെയും ഗുണവർദ്ധന, ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം, നിയമചട്ടക്കൂടുകളുടെ പുനർനിർവ്വചനം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഫലം മെച്ചപ്പെടുത്തൽ, അക്കാദമിക സഹകരണവും വ്യവസായപങ്കാളിത്തവും, സ്ഥാപനങ്ങളുടെ ശാക്തീകരണം എന്നിവയാണ് മേഖലകൾ. 28ന് വൈകീട്ട് അഞ്ചുവരെ ഒന്നാംദിവസത്തെ ചർച്ചകൾ തുടരും.
29ന് രാവിലെ പത്തുമണി മുതൽ 12.30 വരെ ചർച്ചകളുടെ തുടർച്ചയും, തുടർന്ന് അവയുടെ ക്രോഡീകരണവും നടക്കും. അന്ന് ഉച്ചയ്ക്ക് ഒന്നരമണി മുതൽ മൂന്നരമണിവരെ നടക്കുന്ന സമാപനസെഷനിൽ ഗ്രൂപ്പ് കോർഡിനേറ്റർമാർ അതാത് ഗ്രൂപ്പുകളിലെ ചർച്ചകൾ ക്രോഡീകരിച്ച് അവതരിപ്പിക്കും. ശില്പശാലയിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഐഎംജിയിലെ ആറ് ഹാളുകൾ വിവിധ സെഷനുകൾക്കും ചർച്ചകൾക്കുമായി സജ്ജമാക്കിയിട്ടുണ്ട്.
- Advertisement -