തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംഭാവന സ്വീകരിക്കാമെന്ന ഉത്തരവ് അഴിമതിക്ക് കളമൊരുക്കും, ഉടൻ പിന്‍വലിക്കണം: ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പിരിവു നടത്താമെന്ന സർക്കാർ ഉത്തരവ് അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുമെന്നും കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
ഇത് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണെന്നും ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പുതിയ ഉത്തരവ് സാധാരണക്കാരെും ചെറുകിട വ്യവസായ സംരംഭകരെയും അതിശക്തമായി ബാധിക്കാന്‍ ഇടയുള്ളതാണ്. വ്യാപകമായ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ഉത്തരവ് വഴി തെളിക്കും. നിലവിലെ ഉത്തരവ് യാതൊരു ക്‌ളാരിറ്റിയും ഇല്ലാത്തതാണെന്നു മാത്രമല്ല, ഇത് പിരിവിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മത്സരത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ സര്‍ക്കാര്‍ അനുമതിയോടുള്ള വന്‍ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല ചൂണ്ടികാട്ടി
കടുത്ത വിലക്കയറ്റവും അഴിമതിയും കൊണ്ട് ജനങ്ങള്‍ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പണം പിരിച്ചെടുക്കാം എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജൂണ്‍ 2, 2025 ല്‍ പുറത്തിറങ്ങിയ ഡി എ 1/420/2022 എന്ന നന്വരിലെ പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നത്. മകിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിലെ പ്രധാന സൂചകമായും ഈ പണപ്പിരിവിനെ പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും പല ആവശ്യങ്ങളുമായി സമീപിക്കുന്നവര്‍ ഫീസ് കൂടാതെ നല്ലൊരു തുക സംഭാവനയായും നല്‍കേണ്ടി വരുമെന്ന അവസ്ഥയാണ് ഈ ഉത്തരവ് സംജാതമാക്കുന്നത്. ഇത് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
- Advertisement -