വീടിന്റെ പിന്നിൽ കീറിയ വസ്ത്രങ്ങളും ‘രക്തക്കറ’യും കണ്ടതോടെ വീട്ടുകാർ ഞെട്ടി! കഴിഞ്ഞ മാർച്ചിൽ 20 കാരനൊപ്പം ഒളിച്ചോടിയ പത്തൊൻപതുകാരി ഭർത്താവിനോടുള്ള പിണക്കത്തിൽ കാട്ടി കൂട്ടിയത് നാടകീയം.. ഒടുവിൽ തിരശ്ശീല വീണു
ഭർത്താവിനോടുള്ള പിണക്കത്തിൽ ഭാര്യ കാണിച്ച അതിബുദ്ധി പണിയായത് നാട്ടുകാർക്ക്. പോലീസിനെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത് വിഴിഞ്ഞത്താണ്.
- Advertisement -
ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി സ്വന്തം വസ്ത്രങ്ങൾ കീറി വീടിനു പിറകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ശേഷം അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന ക്യൂട്ടക്‌സും ഒഴിച്ച് സ്ഥലം വിടുകയായിരുന്നു. പോത്തൻകോട് സ്വദേശിയായ യുവതിയാണ് അധികൃതരെ മുൾമുനയിൽ നിർത്തിയത്. ഉച്ചയോടെ വലിയതുറ സ്‌റ്റേഷൻ പരിധിയിൽനിന്ന് യുവതിയെ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ച നാടകീയ സംഭവങ്ങൾ് അവസാനിക്കുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനൊപ്പം പോത്തൻകോട് സ്വദേശിനിയായ 19കാരി മാർച്ചിലാണ് ജീവിക്കാൻ പോകുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പോലീസ് ഇരുവരെയും കണ്ടെത്തിയിരുന്നു.
എന്നാൽ, യുവതിയുടെ നിർബന്ധത്തെ തുടർന്ന് യുവാവിനൊപ്പം തന്നെ വിട്ടയക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച ആറോടെ യുവാവിന്റെ വീട്ടിൽനിന്നും പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കി ഇറങ്ങുകയായിരുന്നു.
വീടിന്റെ പിന്നിൽ കീറിയ വസ്ത്രങ്ങളും ‘രക്തക്കറ’യും കണ്ടതോടെ വീട്ടുകാർ ഞെട്ടി. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ഷാജി, കോവളം സി.ഐ. പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലെ വൻ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും, സയൻറിഫിക് എക്‌സ്‌പെർട്ടും സ്ഥലത്തെത്തി. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൻ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ സി.സി ടി.വികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. പൊലീസ് തിരയുന്നതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി. സംശയം തോന്നിയ നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് എത്തി തിരിച്ചറിഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ട അന്വേഷണം അവസാനിക്കുന്നത്.
- Advertisement -